ഒരു ‘മിസണ്ടര്സ്ടാന്ടിംഗ്’
ഓര്ക്കാട്ടേരി. പി.ഓ.
ഓര്ക്കാട്ടേരി. പി.ഓ.
വടകര, കോഴിക്കോട്.
ക്രസന്റ് ലോഡ്ജില്‍ താമസം ആരംഭിച്ച കാലത്ത് എന്റെ റൂമില്‍ സ്ഥിരം സന്ദര്ശകനായിരുന്നു ബാലേട്ടന്‍. രായരോത് പറമ്പത്ത്മീത്തല്‍ ബാലന്‍. ആര്‍. പി.എം.ബാലന്‍. സ്വന്തം പേര് വലിയ വീരസ്യത്തില്‍ വിശദീകരിക്കും. സ്നേഹം കൊണ്ട് എന്നെ കീഴടക്കുകയും എന്റെ ഏകാന്തജീവിതത്തില്‍ കൂട്ടുകാരനാവുകയും ചെയ്തു ,ബാലേട്ടന്‍. ചിലപ്പോള്‍ തോന്നിയിട്ടുണ്ട്, ആളൊരു ഉഡായിപ്പ് ആണെന്ന്. അല്പസ്വല്പം ഉഡായിപ്പ് ഇല്ലാത്ത ആരും ഉണ്ടാവില്ല. കാരണം അത് ഇന്നത്തെ ലോക ജീവിതത്തിന്റെ ഭാഗമാണ്. ഒരു ദിവസം രാത്രി മുറിയില്‍ വന്നു ബാലേട്ടന്‍ ചോദിച്ചു.മാഷേ,ങ്ങള് നാളെ ന്റെ ഒപ്പരം ഒരേടം വരെ വര്വോ? പിറ്റേന്ന് ഞായര്‍. ഒരു പണിയുമില്ല. ഞാന്‍ റെഡി. എങ്ങോട്ടാ? ന്റെ ഒരു ലോഗ്യക്കാരന്റെ പൊരേല്ക്കാ. എന്താ സംഗതി? ഉന്നു ഉണ്ടായിട്ടല്ല. ഓറ് കൊറേ ദവസായി വിളിക്ക്ന്നു. മ്മക്ക് ആഡം വരെ ഒന്ന് പോയേച്ചു പെട്ടെന്ന് ബരാ. മ്മക്ക് ഈ ന്നാടൊക്കെ ഒന്ന് കാണണ്ടേ, ശരി. ഞാന്‍ സമ്മതിച്ചു. പിറ്റേന്ന്, രാവിലെ പത്തു മണി ആയപ്പോള്‍ ബാലേട്ടന്‍ വെള്ള ഷര്ട്ടും മുണ്ടും ധരിച്ചു എന്റെ മുറിയില്‍ വന്നു. ഞാന്‍ ഇട്ട ഷര്ട്ട് നോക്കി ഒന്നു മുഖം ചുളിച്ചു. ബേറെ ഇല്ലേ എന്ന് ചോദിച്ചു. ഇതൊക്കെ മതി എന്ന് പറഞ്ഞു ഞങ്ങള്‍ പുറപ്പെട്ടു, കുറച്ചിട ബസ്സില്‍ പോയി. പിന്നെ ഓട്ടോ. പിന്നെ പാടവരമ്പത്ത് കൂടി നടപ്പായി. പച്ചനെല്പ്പാടം. വടക്കന്‍ പാട്ട് പാടിവരുന്ന കാറ്റ്. തച്ചോളി തറവാടും ലോകനാര്കാവും ഉണ്ണിയാര്ച്ചയും ഒക്കെ നിറഞ്ഞ എന്റെ മനസ്സ് ആര്ത്തിയോടെ ആ നാടിനെ ഉള്ക്കൊള്ളുകയായിരുന്നു. ഞങ്ങള്‍ ലോഗ്യക്കാരന്റെ വീട്ടിലെത്തി. ഗൃഹനാഥനും ഭാര്യയും ഞങ്ങളെ കാത്തുനില്ക്കുകയായിരുന്നു. വലിയ സ്വീകരണം. ഗൃഹനാഥന്‍ എന്റെ കാര്യങ്ങളൊക്കെ വിശദമായി ചോദിക്കുകയാണ്. ബാലേട്ടന്‍ സവിനയം ഒരു കസേരയില്‍ മാറിഇരിക്കുന്നു. ഞാനാണ് വി.ഐ.പി. എന്നാല്‍ ഇനി ചായ കുടിക്കാം.ഗൃഹനാഥന്‍ പറഞ്ഞു. ദാ, ഒരു പെണ്കുട്ടി ട്രേയും താങ്ങിവരുന്നു..പിറകെ പലഹാരങ്ങള്‍.എനിക്ക് പ്രിയപ്പെട്ട ലഡ്ഡു ഇരുന്നു ചിരിക്കുന്നു. പക്ഷെ എടുത്തില്ല. പെണ്ണിനെ നോക്കിയില്ല. ഗൃഹനാഥന്റെ മുഖത്ത് നോക്കി ഞാന്‍ ചായ കുടിച്ചു. ചായയുടെ ചൊവ വായില്‍ നിന്ന് മായും മുന്പ് ദാ, ചോറ് വിളമ്പുന്നു. വറുത്തരച്ച ചിക്കന്‍ കറി. ഗൃഹ നാഥന് ഒരു വ്യാപാരിയാണ്.. സ്കൂളില്‍ പോകുന്ന വഴിയ്ക്കാണ് കട. നിത്യവും കണ്ടു പരിചയമുണ്ട്. തലയുയര്ത്താതെ ഊണ് കഴിച്ചു എണീറ്റു.. യാത്ര പറഞ്ഞിറങ്ങി പാടവരമ്പിലൂടെ ഞാന്‍ വേഗം നടന്നു. ബാലേട്ടന്‍ എന്റെ ഒപ്പമെത്താന്‍ ഓടുന്നുണ്ട്. പുറത്തു ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അയാള്‍ ചോദിച്ചു. മാഷേ, മ്മടെ കുട്ടി-എങ്ങനെ?ഇഷ്ടയോ? മുപ്പതു കൊല്ലം മുന്പത്തെ സംഭവമാണ്. അന്ന് എന്തു മറുപടിയാണ് ഞാന്‍ പറഞ്ഞതെന്ന് ഇപ്പോള്‍ എനിക്കോര്‍മ്മയില്ല. എനിക്ക് ഭാര്യയും മൂന്നു മാസം പ്രായമുള്ള ഒരു മകനും ഉണ്ടെന്നു പറഞ്ഞപ്പോള്‍, ബാലേട്ടന്‍ രണ്ടു കൈകളും തലയില്‍ വെച്ച് റോഡരുകില്‍ നിലത്തിരുന്നു പോയി.. ചൊറയായല്ലോ മാഷേ.ഓറോടു ഞാന്‍....ഇനി എന്ത് പറയും? ബാലേട്ടന്‍ എന്ത് പറഞ്ഞെന്നു എനിക്കറിയില്ല. പക്ഷെ ആ ഗൃഹനാഥന്‍ എന്നോട് നീരസം കാണിച്ചിട്ടില്ല. ഞാന്‍ ഓര്‍ക്കാട്ടേരിയില്‍ നിന്ന് പോരുന്നത് വരെ വെളുക്കെ ചിരിച്ചുകൊണ്ടല്ലാതെ എന്നോട് സംസാരിച്ചിട്ടില്ല. അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല എന്ന ഭാവം. അത് കോഴിക്കോടിന്റെ സംസ്കാരമാണ്.