ORKATTERY. P.OVADAKARA, KOZHIKKODE………11.
ഓര്ക്കാട്ടേരിയില്‍ എനിക്ക് ഒരു ഭാര്യ ഉണ്ടായിരുന്നു. പേര് ബേബി. ഞാന്‍ വൈകിട്ട് സ്കൂളില്‍ നിന്ന് വരുമ്പോള്‍ ചൂടുള്ള ചോറും മീന്‍ മുളകിട്ടതും ഉണ്ടാക്കി അടച്ചു വെച്ച്, പൂമുഖപ്പടിയില്‍ എന്നെയും കാത്തുനി ല്ക്കുന്ന ബേബി. കാണുമ്പോള്‍ തന്നെ പറയും , “സാറേ, ദാണ്ട് നോക്കി ക്കേ. ചോറും മീങ്കറീമായി ഞാന്‍ തോന നേരമായി സാറിനെ കാത്തു നിക്കുന്നു. ഒരു ബാര്യയെപ്പോലെ.” എന്നിട്ട് വെളുക്കെ ചിരിക്കും. ആള്‍ കൊല്ലത്തുകാരനാണ്. റോഡരികില്‍ പ്ലാസ്റ്റിക് ചിത്രങ്ങള്‍ നിരത്തിവെച്ചു വില്ക്കുന്ന ഒരു കച്ചവടക്കാരന്‍. എന്റെ റൂം മേറ്റായി വന്ന ദിവസം ആള്‍ എന്നെ പേടിപ്പിച്ചു. കാഴ്ചയില്‍ നിരുപദ്രവി ആണെന്ന് തോന്നിച്ചു. എങ്കിലും ഞാന്‍ പേഴ്സ് (അതില്‍ ആയിരം രൂപയുണ്ട്!) ബെഡ്ഡിന്റെ അടിയില്‍ വെച്ച് അതിന്റെ പുറത്തു കമിഴ്ന്നു കിടന്നു. പക്ഷെ ഒരു ഉറക്കം കഴിഞ്ഞു ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ അയാളുടെ കട്ടിലില്‍ എഴുന്നേറ്റ് ഇരിക്കുകയാണ്. എന്തിനുള്ള പുറപ്പാടാണാവോ! ഞാന്‍ കണ്ണ് ചിമ്മി നോക്കി. അയാള്‍ എണീറ്റ് കട്ടിലിനടിയില്‍ നിന്ന് ഒരു പെട്ടി വലിച്ചെടുത്തു തുറന്നു. ഒരു കഠാരയുമായി എന്റെ നേര്‍ക്ക് വരികയാണോ? അല്ല. ഒരു ഡപ്പിയില്‍ നിന്ന് ഏതോ മരുന്നെടുത്ത് കഴുത്തിലും തോളിലും മറ്റും പുരട്ടി. കുറെ നടുവിനും പുരട്ടി. പിന്നെ നെഞ്ചത്ത് കുരിശു വരച്ചു കിടന്നു. കര്ത്താവേ, ഹാ, ഹോ, തുടങ്ങിയ ശബ്ദങ്ങളുമായി ശരീരവേദനയോടു മല്ലടിച്ച്. ബേബിച്ചാ യന് എന്ന് എല്ലാവരും വിളിച്ചിരുന്ന അയാള്‍ എത്രയോ പാവമായിരുന്നു. പ്ലാസ്റ്റിക് ചിത്രങ്ങള്‍ ചുരുട്ടി തോളില്‍ ചുമന്നു നാടുതോറും നടക്കും
. പോകാത്ത ദിവസങ്ങളില്‍ ചോറും കറിയും ഉണ്ടാക്കി കാത്തിരിക്കും. ഇച്ചായന്റെ ഭാഷയില്‍ ബാര്യയെപ്പോലെ. വീട്ടില്‍ നിന്ന് സ്വന്തം ഭാര്യയും മക്കളും ഇറക്കി വിട്ടതാണെന്ന് അയാള്‍ സങ്കടത്തോടെ പറഞ്ഞു. മേല്‍വിലാസം തന്നിട്ട് ഇച്ചായന്റെ വീട്ടിലേക്കു എന്നോട് സൗകര്യം പോലെ ഒരു കത്തെഴുതാനും പറഞ്ഞു. ഞാന്‍ അന്ന് തന്നെ കത്തെഴുതി. ഇച്ചായന്റെ അവസ്ഥയും ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും എഴുതി. ഇച്ചായന് വീട്ടില്‍ വരണമെന്നുണ്ട്, പക്ഷെ, വിളിച്ചാലേ വരാന്‍ കഴിയൂ. അതിനാല്‍ ഈ കത്തിന് മറുപടിയായി ഇച്ചായനോട് ഉടന്‍ മടങ്ങി വരാന്‍ പറയണം എന്നും എഴുതി. കത്ത് വായിച്ചുകേട്ടു ബേബിച്ചായന് സന്തോഷമായി. കത്ത് ഇരുകൈകളിലും എടുത്തു രണ്ടു കണ്ണിലും മുട്ടിച്ചു ഷര്ട്ടിന്റെ പോക്കറ്റിലിട്ടു. “ഇത് ഞാന്‍ നാളെ തന്നെ തപാലില്‍ ഇട്ടോളാം” എന്നും പറഞ്ഞു. കത്ത് അവിടെ കിട്ടാനും മറുപടി ഇവിടെ കിട്ടാനും മൊത്തം ഒരാഴ്ച മതി. രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മറുപടി വന്നില്ല. ഇച്ചായന് കൂടുതല്‍ ദു:ഖിതനും ക്ഷീണിതനും ആണ്. അടുത്ത ദിവസം സ്കൂളില്‍ ഒരാള്‍ എന്നെ കാണാന്‍ വന്നു. പാന്റ്സും ഫുള്കൈ ഷര്ട്ടും ധരിച്ചു എക്സിക്യൂട്ടീവ് പദവി തോന്നിക്കുന്ന ഒരാള്‍. ഞാന്‍ ബേബിച്ചായന്റെ മകനാണ്. സ്വയം പരിചയപ്പെടുത്തി.
ഞാന്‍
അമ്പരന്നുപോയി. ഈ കേമന്റെ പിതാവാണോ ഇവിടെ റോഡില്‍ കച്ചവടം ചെയ്യുന്നത്? ഇച്ചായന്റെ പ്രവൃത്തിദോഷം കൊണ്ട് വീട് വിട്ടതാണെ ന്നും
വീട്ടിലാര്ക്കും വെറുപ്പില്ലെന്നും മകന് പറഞ്ഞു. മകന് അന്ന് എന്റെ അതിഥിയായിരുന്നു. വൈകിട്ട് ഇച്ചായന് വന്നു. മകനെ കണ്ടപ്പോള്‍ ഇച്ചായന്‍ പൊട്ടിക്കരഞ്ഞു. പിന്നെ രണ്ടുപേരും കെട്ടിപ്പിടിച്ചായി കരച്ചില്‍! അന്ന് രാത്രി പത്തരയ്ക്കുള്ള ട്രെയിനില്‍ ഇച്ചായന്‍ മകനോടൊപ്പം വീട്ടിലേക്കു പോയി. വളരെ വലിയ ഒരു നന്മയോ, സത്കര്മ്മമോ ചെയ്തതി ന്റെ ചാരിതാര്ത്ഥ്യം മനസ്സില്‍ നിറഞ്ഞു. തുടര്‍ന്ന് ഇച്ചായനി ല്ലാത്ത ദിവസ ങ്ങളില്‍ ഞാന്‍ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു. ഓര്‍ക്കാട്ടേരി ചന്തയില്‍ ഇച്ചായന്റെ കച്ചവടത്തില്‍ സഹായിച്ചപ്പോള്‍ ജനക്കൂട്ടത്തില്‍
നിന്ന് ഒരു കുട്ടി, ഇത് മ്മളെ പുത്യ മാഷ്ടരല്ലേ എന്ന് സംശയിച്ചു എന്നെ ചുഴിഞ്ഞു നോക്കിയതും
, വിലങ്ങാട് പള്ളിപ്പെരുന്നാളിനു പടം വില്ക്കാന് ഇച്ചായന്റെ ഹെല്‍പ്പരായി പോയപ്പോള്‍ ഒരു സ്ത്രീ തിരുക്കുടുംബം ആവശ്യ പ്പെട്ടതും അതേതു പടമാണെന്ന് ഞാന്‍ ഇച്ചായനോട് ചോദിച്ചപ്പോള്‍ മൂന്ന് പേരും ഉള്ള പടം എന്ന് കേട്ട് ഞാന്‍ പരമശിവന്‍ പാര്വതി ഗണപതി എന്നിവര്‍ ഒന്നിച്ചുള്ള പടം കൊടുത്തതും ആ സ്ത്രീ അത് ചുരുട്ടി എന്റെ മുഖത്തേക്ക് എറിഞ്ഞതും......അങ്ങനെ അങ്ങനെ......
രണ്ടു
ദിവസം കഴിഞ്ഞപ്പോള്‍ രാവിലെ വാതിലില്‍ മുട്ട് കേട്ടു. വാതില്‍ തുറന്നപ്പോള്‍ കണ്ടത് നമ്മുടെ ബേബിച്ചായനെ! ഇതെന്തു കഥ? ഒരിളിഭ്യച്ചിരിയോടെ ഇച്ചായന് കട്ടിലില്‍ ഇരുന്നു. ബാഗ് കട്ടിലിന്റെ അടിയിലേക്ക് തള്ളി. “ഞാനിങ്ങു പോന്നു സാറേ. ഓ. എനിക്ക് അവിടെങ്ങും നിക്കാന്‍ പറ്റത്തില്ലെന്നേ.” എനിക്ക് അതിന്റെ ഗുട്ടന്സ് അന്നും മനസ്സിലായില്ല. ഇന്നും മനസ്സിലായിട്ടില്ല. അടുത്ത ദിവസം അയാള്‍ തലശ്ശേരി യിലേക്ക് പോയി. പിന്നീട് കണ്ടിട്ടില്ല. ഇപ്പോഴും റോഡില്‍ എവിടെയെങ്കിലും പ്ലാസ്റ്റിക് പടങ്ങള്‍ വില്പനയ്ക്ക് നിരത്തിയത് കാണുമ്പോള്‍ ഞാന്‍ ആ കച്ചവടക്കാരനില്‍
തിരയും, ഇച്ചായനെ.